2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Monday, 26 March 2018

പഠന - വിനോദയാത്രകള്‍

     
      വാതില്‍പ്പുറ പഠനങ്ങള്‍ പുതിയ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാണ്. വിശാലമായ വാതില്‍പ്പുറ പഠനങ്ങളാണ് പഠനയാത്രകള്‍. വിദ്യാര്‍ത്ഥി ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തെടുക്കാന്‍ പര്യാപ്തമായ പഠനയാത്രകളാണ് ഈ വര്‍ഷവും വിദ്യാലയത്തില്‍ നടത്തിയത്. ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ ഹൈറേഞ്ചുകളിലേക്കായിരുന്നു ആദ്യ ഘട്ട യാത്ര
       പശ്ചിമഘട്ടത്തിലെ ഏറ്റവും സസ്യ- ജന്തു വൈവിധ്യമുള്ള പ്രകൃതി അണിയിച്ചൊരുക്കിയ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വാഗമണിലെ പൈന്‍മരക്കാടുകളുടെ ശീതളഛായ ആസ്വദിച്ചുള്ള നടത്തം മറക്കാവതല്ല. വാഗമണിലെ ഓര്‍ക്കിഡ് ഗാര്‍ഡനിലെ പൂക്കള്‍ കൊണ്ടുള്ള കൊട്ടാരം ഹൃദയഹാരിയായിരുന്നു. മുഹയുബ്ദീന്‍ തങ്ങളുടെ കബറിടത്തിലെ അദ്ഭുതകരമായ പാറയിലേക്കുള്ള കഠിനമായ മലകയറ്റവും മുകളില്‍ നിന്നുള്ള കാഴ്ചയും വിസ്മയം ജനിപ്പിച്ചു. വാഗമണിലെ മൊട്ടക്കുന്നുകള്‍ കീഴടക്കി സംഘാംഗങ്ങള്‍ സന്തോഷം പങ്കുവെച്ചു. അഗാധമായ കൊക്കകള്‍ നിറഞ്ഞ പരുന്തുംപാറയിലേക്കുള്ള യാത്ര സാഹസികമായിരുന്നു. ശരിയായ ട്രക്കിംഗ് അനുഭവം നല്‍കുന്നതായിരുന്നു അത്. രാമക്കല്‍ മേട്ടിലെ കാറ്റാടിപ്പാടങ്ങളും തമിഴ് നാട്ടിലെ വിശാലമായ കൃഷിയിടങ്ങളും കുറവന്റെയും കുറത്തിയുടെയും ശില്പവും കണ്ടാസ്വദിച്ച് ഇടുക്കി ഡാമിലേക്കായിരുന്നു അടുത്ത യാത്ര. ഇടുക്കി ഡാമിലൂടെ ആര്‍ച്ച് ഡാമിലേക്കും കുറവന്‍. കുറത്തി മലകളും കണ്‍കുളില്‍ക്കെ കണ്ട് കുറത്തി മലയിലെ നീണ്ട തുരങ്കത്തിലൂടെ മറുപുറത്തെത്തി. അടുത്ത ദിവസം യാത്ര ആതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്കും മലമ്പുഴ ഡാമിലേക്കുമായിരുന്നു. ജൈവ സമ്പന്നമായ ആതിരപ്പിള്ളി കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. മലമ്പുഴ ഡാമിലെ റോപ്പ് വേയിലെ യാത്ര ഭീതി ജനകവും ഒപ്പം ആസ്വാദ്യകരവുമായിരുന്നു. തുടര്‍ന്ന് തിരികെ നാട്ടിലേക്ക്.. മറക്കാനാവാത്ത യാത്രാനുഭവങ്ങളുമായി...







      രണ്ടാം ഘട്ട യാത്ര രണ്ട് സംസ്ഥാനങ്ങള്‍ അതിരിടുന്ന നമ്മുടെ തൊട്ടടുത്ത ജില്ലയായ വയനാട്ടിലേക്കായിരുന്നു. പാല്‍ച്ചുരം കയറിയിയെത്തിയ സംഘത്തെ വരവേറ്റത് നീണ്ടുപരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളായിരുന്നു. പാരിസണ്‍ ടീ ഫാക്ടറിയില്‍ നിന്നും തേയില ചായപ്പൊടിയായി മാറുന്ന കാഴ്ച കണ്ട് പ്രഭാദ ഭക്ഷണത്തിനായി സമീപത്തെ ക്ഷേത്ര പരിസരം പ്രയോജനപ്പെടുത്തി. തുടര്‍ന്ന് യാത്ര വീരപഴശ്ശി ഉറങ്ങുന്ന മാനന്തവാടിയിലേക്ക്. മാനന്തവാടിയിലെ പഴശ്ശി സ്മാരകം സന്ദര്‍ശിച്ച് വിവരങ്ങള്‍ കേട്ടും കണ്ടും അറിഞ്ഞ് യാത്ര വീണ്ടും തുടര്‍ന്നു. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ മണ്‍ അണക്കെട്ടായ ബാണാസുര സാഗറിലേക്ക്. തണ്ണിമത്തന്റെ മധുരവുമായി കുന്ന് കയറി ഡാമിലേക്ക്. ഉച്ചച്ചൂടിനെ വകവെയ്കാതെ ഡാം നടന്നു കണ്ടു. സമീപത്തെ പാര്‍ക്കിലേക്കാണ് പിന്നീട് പോയത്. പാര്‍ത്തിലെ ഊഞ്ഞാലില്‍ ആടിയും പാടിയും ദൃശ്യങ്ങള്‍ കണ്ടും ചിലര്‍ ഐസ്ക്രീം നുണഞ്ഞും സമയം പോയത് അറിഞ്ഞില്ല. കുന്നിറങ്ങിയ ഞങ്ങളെ കാത്ത് ചൂട് വെജിറ്റബിള്‍ ബിരിയാണി തയ്യാറായിരിക്കുന്നുണ്ടായിരുന്നു. ഭക്ഷണ ശേഷം യാത്ര കുന്നിനുമുകളിലെ തെളിനീര്‍ത്തടാകമായ പൂക്കോട്ടേക്ക്.. തടാകക്കരയില്‍ തമ്പടിച്ച നമ്മുടെ പൂര്‍വ്വികരാണ് സ്വാഗതവുമായെത്തിയത്. തടാകക്കരിയലെ അക്വേറിയത്തിലെ മീന്‍ കൂട്ടങ്ങള്‍ അപൂര്‍വ്വ കാഴ്ചയായി. തടാകക്കരയില്‍ നിന്നും യാത്ര അദ്ഭുതവും വിസ്മയവും ജനിപ്പിക്കുന്ന വയനാടിന്റെ കവാടമായ താമരശ്ശേരി ചുരത്തിലേക്ക്.. കരിന്തണ്ടെന്റെ കഥ പറഞ്ഞ് വയനാടിലെ കുടിയേറ്റ ചരിത്രവും വെള്ളക്കാരുടെ ചതിയും ഹെഡ്മാസ്റ്റര്‍ പറഞ്ഞുവെച്ചു. തുടര്‍ന്ന് മടക്കയാത്ര. മാനന്തവാടിയിലെ ഐസ്ക്രീം നുണഞ്ഞ് പാല്‍ച്ചുരമിറങ്ങി വന്യമായ വഴികളിലൂടെ തിരികെ...





         പ്രീ- പ്രൈമറി, ഒന്ന്, രണ്ട് ക്ലാസിലെ കൂട്ടുകാരും അവരുടെ ചില രക്ഷിതാക്കളുമായാണ് നമ്മുടെ സ്വന്തം ജില്ലയിലെ പഠനയാത്ര പൂര്‍ത്തിയായത്. ആദ്യം എത്തിച്ചേര്‍ന്നത് കേരളത്തിലെ തന്നെ ഏക സ്നേക്ക് പാര്‍ക്കിലേക്കാണ്. വിവിധ ഉരഗങ്ങളും പക്ഷികളും പാമ്പുകള്‍ക്കൊപ്പം അവിടെയുണ്ടായിരുന്നു. കാഴ്ചകള്‍ക്ക് ശേഷം യാത്ര കേരളത്തിലെ ഫോക് ലോര്‍ അക്കാദമി സ്ഥിതി ചെയ്യുന്ന ചിറക്കല്‍ കോവിലകത്തേക്കാണ്. കേരളത്തിലെ തന്നെ വലിയ ചിറകളിലൊന്നാണ് ചിറക്കല്‍ ചിറ. കേരളത്തിലെ നാടന്‍ കലാരൂപങ്ങളുടെ ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന മാതൃകകളാലും ഈ കലാരൂപങ്ങളുടെ ആടയാഭരണങ്ങള്‍ കൊണ്ടും സമൃദ്ധമായിരുന്നു അക്കാദമി. അക്കാദമിയില്‍ നിന്ന് കലാരൂപങ്ങളുടെ ഒരു ഡോക്യുമെന്ററിയും കാണാന്‍ സാധിച്ചു. ഒന്നിച്ചൊരു ഫോട്ടോ സെഷന്‍ കഴിഞ്ഞതിനു ശേഷം യാത്ര രാഷ്ട്ര ദീപിക പത്രത്തിലേക്ക്. അച്ചടിശാലയുടെ പ്രവര്‍ത്തനം കണ്ട് സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ നിന്നും ചിക്കന്‍ ബിരിയാണി കഴിച്ച് നേരെ കണ്ണൂര്‍ മില്‍മയിലേക്ക്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ സമീപത്തേക്ക് ചെന്ന് പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. ശുദ്ധീകരിച്ച് സംസ്കരിച്ച പാല്‍ പായ്ക്കറ്റുകളായി താഴേക്ക് വീഴുന്ന കാഴ്ച മനോഹരമായിരുന്നു. മില്‍മ തന്നെ തന്ന ഐസ്ത്രീം നുണഞ്ഞ് ചൂടിന്റെ കാഠിന്യം തണുപ്പിച്ച് യാത്ര കണ്ണൂര്‍ കോട്ടിയിലേക്ക്. ആകാശവാണിയും സെന്‍ട്രല്‍ ജയിലും കലക്ട്രേറ്റും റെയില്‍വേ സ്റ്റേഷനുമൊക്കെ വഴിയോരക്കാഴ്ചകളായി മാറി. സെന്റ് ആഞ്ചലോസ് കോട്ടയെന്ന് വിളി കേട്ട കോട്ടയിലെത്തിയതോടെ എല്ലാവരും ഉഷാറിലായി. കോട്ട നടന്നും ഓടിയും കണ്ട് അറബിക്കടലിന്റെ ചാരത്തെ പോര്‍ച്ച് ഗീസ്കാരുടെ കോട്ട നമ്മുടേതു കൂടിയാക്കി മാറ്റി. പീരങ്കികള്‍ക്ക് മുകളില്‍ കയറിയും കോട്ടയുടെ ദ്വാരങ്ങളില്‍ ഒളിച്ചിരുന്നും നേരം പോയതറിഞ്ഞില്ല. വഴിയില്‍ കണ്ട് വീരപഴശ്ശിയുടെ ഗാംഭീര്യമുള്ള പ്രതിമയും സമീപത്തെ പാര്‍ക്കിലെ മിഗ് വിമാനവും ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്ന് പയ്യാമ്പലം ബീച്ചിലേക്കും പാര്‍ക്കിലേക്കും ഞങ്ങളെത്തി. പാര്‍ക്കിലെ റൈഡുകളില്‍ കളിച്ചു തിമിര്‍ത്ത് കടപ്പുറത്തേക്ക്. കടലിലെ വെള്ളത്തിന്റെ ഉപ്പ് നുണഞ്ഞും തിരകളോടൊത്ത് ഓടിക്കളിച്ചും മണല്‍ത്തരികള്‍ കൊണ്ട് കൊട്ടാരം പണിതും ബീച്ചിനെ ആഘോഷിച്ചു. തിരികെയുള്ള യാത്ര നൃത്തം ചെയ്തും പാട്ട് പാടിയും അവിസ്മരണീയമാക്കി.

  






No comments:

Post a Comment