2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Monday, 26 March 2018

പഠന - വിനോദയാത്രകള്‍

     
      വാതില്‍പ്പുറ പഠനങ്ങള്‍ പുതിയ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാണ്. വിശാലമായ വാതില്‍പ്പുറ പഠനങ്ങളാണ് പഠനയാത്രകള്‍. വിദ്യാര്‍ത്ഥി ജീവിതത്തില്‍ എന്നെന്നും ഓര്‍ത്തെടുക്കാന്‍ പര്യാപ്തമായ പഠനയാത്രകളാണ് ഈ വര്‍ഷവും വിദ്യാലയത്തില്‍ നടത്തിയത്. ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ ഹൈറേഞ്ചുകളിലേക്കായിരുന്നു ആദ്യ ഘട്ട യാത്ര
       പശ്ചിമഘട്ടത്തിലെ ഏറ്റവും സസ്യ- ജന്തു വൈവിധ്യമുള്ള പ്രകൃതി അണിയിച്ചൊരുക്കിയ വിവിധ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വാഗമണിലെ പൈന്‍മരക്കാടുകളുടെ ശീതളഛായ ആസ്വദിച്ചുള്ള നടത്തം മറക്കാവതല്ല. വാഗമണിലെ ഓര്‍ക്കിഡ് ഗാര്‍ഡനിലെ പൂക്കള്‍ കൊണ്ടുള്ള കൊട്ടാരം ഹൃദയഹാരിയായിരുന്നു. മുഹയുബ്ദീന്‍ തങ്ങളുടെ കബറിടത്തിലെ അദ്ഭുതകരമായ പാറയിലേക്കുള്ള കഠിനമായ മലകയറ്റവും മുകളില്‍ നിന്നുള്ള കാഴ്ചയും വിസ്മയം ജനിപ്പിച്ചു. വാഗമണിലെ മൊട്ടക്കുന്നുകള്‍ കീഴടക്കി സംഘാംഗങ്ങള്‍ സന്തോഷം പങ്കുവെച്ചു. അഗാധമായ കൊക്കകള്‍ നിറഞ്ഞ പരുന്തുംപാറയിലേക്കുള്ള യാത്ര സാഹസികമായിരുന്നു. ശരിയായ ട്രക്കിംഗ് അനുഭവം നല്‍കുന്നതായിരുന്നു അത്. രാമക്കല്‍ മേട്ടിലെ കാറ്റാടിപ്പാടങ്ങളും തമിഴ് നാട്ടിലെ വിശാലമായ കൃഷിയിടങ്ങളും കുറവന്റെയും കുറത്തിയുടെയും ശില്പവും കണ്ടാസ്വദിച്ച് ഇടുക്കി ഡാമിലേക്കായിരുന്നു അടുത്ത യാത്ര. ഇടുക്കി ഡാമിലൂടെ ആര്‍ച്ച് ഡാമിലേക്കും കുറവന്‍. കുറത്തി മലകളും കണ്‍കുളില്‍ക്കെ കണ്ട് കുറത്തി മലയിലെ നീണ്ട തുരങ്കത്തിലൂടെ മറുപുറത്തെത്തി. അടുത്ത ദിവസം യാത്ര ആതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്കും മലമ്പുഴ ഡാമിലേക്കുമായിരുന്നു. ജൈവ സമ്പന്നമായ ആതിരപ്പിള്ളി കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. മലമ്പുഴ ഡാമിലെ റോപ്പ് വേയിലെ യാത്ര ഭീതി ജനകവും ഒപ്പം ആസ്വാദ്യകരവുമായിരുന്നു. തുടര്‍ന്ന് തിരികെ നാട്ടിലേക്ക്.. മറക്കാനാവാത്ത യാത്രാനുഭവങ്ങളുമായി...







      രണ്ടാം ഘട്ട യാത്ര രണ്ട് സംസ്ഥാനങ്ങള്‍ അതിരിടുന്ന നമ്മുടെ തൊട്ടടുത്ത ജില്ലയായ വയനാട്ടിലേക്കായിരുന്നു. പാല്‍ച്ചുരം കയറിയിയെത്തിയ സംഘത്തെ വരവേറ്റത് നീണ്ടുപരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളായിരുന്നു. പാരിസണ്‍ ടീ ഫാക്ടറിയില്‍ നിന്നും തേയില ചായപ്പൊടിയായി മാറുന്ന കാഴ്ച കണ്ട് പ്രഭാദ ഭക്ഷണത്തിനായി സമീപത്തെ ക്ഷേത്ര പരിസരം പ്രയോജനപ്പെടുത്തി. തുടര്‍ന്ന് യാത്ര വീരപഴശ്ശി ഉറങ്ങുന്ന മാനന്തവാടിയിലേക്ക്. മാനന്തവാടിയിലെ പഴശ്ശി സ്മാരകം സന്ദര്‍ശിച്ച് വിവരങ്ങള്‍ കേട്ടും കണ്ടും അറിഞ്ഞ് യാത്ര വീണ്ടും തുടര്‍ന്നു. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ മണ്‍ അണക്കെട്ടായ ബാണാസുര സാഗറിലേക്ക്. തണ്ണിമത്തന്റെ മധുരവുമായി കുന്ന് കയറി ഡാമിലേക്ക്. ഉച്ചച്ചൂടിനെ വകവെയ്കാതെ ഡാം നടന്നു കണ്ടു. സമീപത്തെ പാര്‍ക്കിലേക്കാണ് പിന്നീട് പോയത്. പാര്‍ത്തിലെ ഊഞ്ഞാലില്‍ ആടിയും പാടിയും ദൃശ്യങ്ങള്‍ കണ്ടും ചിലര്‍ ഐസ്ക്രീം നുണഞ്ഞും സമയം പോയത് അറിഞ്ഞില്ല. കുന്നിറങ്ങിയ ഞങ്ങളെ കാത്ത് ചൂട് വെജിറ്റബിള്‍ ബിരിയാണി തയ്യാറായിരിക്കുന്നുണ്ടായിരുന്നു. ഭക്ഷണ ശേഷം യാത്ര കുന്നിനുമുകളിലെ തെളിനീര്‍ത്തടാകമായ പൂക്കോട്ടേക്ക്.. തടാകക്കരയില്‍ തമ്പടിച്ച നമ്മുടെ പൂര്‍വ്വികരാണ് സ്വാഗതവുമായെത്തിയത്. തടാകക്കരിയലെ അക്വേറിയത്തിലെ മീന്‍ കൂട്ടങ്ങള്‍ അപൂര്‍വ്വ കാഴ്ചയായി. തടാകക്കരയില്‍ നിന്നും യാത്ര അദ്ഭുതവും വിസ്മയവും ജനിപ്പിക്കുന്ന വയനാടിന്റെ കവാടമായ താമരശ്ശേരി ചുരത്തിലേക്ക്.. കരിന്തണ്ടെന്റെ കഥ പറഞ്ഞ് വയനാടിലെ കുടിയേറ്റ ചരിത്രവും വെള്ളക്കാരുടെ ചതിയും ഹെഡ്മാസ്റ്റര്‍ പറഞ്ഞുവെച്ചു. തുടര്‍ന്ന് മടക്കയാത്ര. മാനന്തവാടിയിലെ ഐസ്ക്രീം നുണഞ്ഞ് പാല്‍ച്ചുരമിറങ്ങി വന്യമായ വഴികളിലൂടെ തിരികെ...





         പ്രീ- പ്രൈമറി, ഒന്ന്, രണ്ട് ക്ലാസിലെ കൂട്ടുകാരും അവരുടെ ചില രക്ഷിതാക്കളുമായാണ് നമ്മുടെ സ്വന്തം ജില്ലയിലെ പഠനയാത്ര പൂര്‍ത്തിയായത്. ആദ്യം എത്തിച്ചേര്‍ന്നത് കേരളത്തിലെ തന്നെ ഏക സ്നേക്ക് പാര്‍ക്കിലേക്കാണ്. വിവിധ ഉരഗങ്ങളും പക്ഷികളും പാമ്പുകള്‍ക്കൊപ്പം അവിടെയുണ്ടായിരുന്നു. കാഴ്ചകള്‍ക്ക് ശേഷം യാത്ര കേരളത്തിലെ ഫോക് ലോര്‍ അക്കാദമി സ്ഥിതി ചെയ്യുന്ന ചിറക്കല്‍ കോവിലകത്തേക്കാണ്. കേരളത്തിലെ തന്നെ വലിയ ചിറകളിലൊന്നാണ് ചിറക്കല്‍ ചിറ. കേരളത്തിലെ നാടന്‍ കലാരൂപങ്ങളുടെ ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന മാതൃകകളാലും ഈ കലാരൂപങ്ങളുടെ ആടയാഭരണങ്ങള്‍ കൊണ്ടും സമൃദ്ധമായിരുന്നു അക്കാദമി. അക്കാദമിയില്‍ നിന്ന് കലാരൂപങ്ങളുടെ ഒരു ഡോക്യുമെന്ററിയും കാണാന്‍ സാധിച്ചു. ഒന്നിച്ചൊരു ഫോട്ടോ സെഷന്‍ കഴിഞ്ഞതിനു ശേഷം യാത്ര രാഷ്ട്ര ദീപിക പത്രത്തിലേക്ക്. അച്ചടിശാലയുടെ പ്രവര്‍ത്തനം കണ്ട് സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ നിന്നും ചിക്കന്‍ ബിരിയാണി കഴിച്ച് നേരെ കണ്ണൂര്‍ മില്‍മയിലേക്ക്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതിനാല്‍ സമീപത്തേക്ക് ചെന്ന് പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. ശുദ്ധീകരിച്ച് സംസ്കരിച്ച പാല്‍ പായ്ക്കറ്റുകളായി താഴേക്ക് വീഴുന്ന കാഴ്ച മനോഹരമായിരുന്നു. മില്‍മ തന്നെ തന്ന ഐസ്ത്രീം നുണഞ്ഞ് ചൂടിന്റെ കാഠിന്യം തണുപ്പിച്ച് യാത്ര കണ്ണൂര്‍ കോട്ടിയിലേക്ക്. ആകാശവാണിയും സെന്‍ട്രല്‍ ജയിലും കലക്ട്രേറ്റും റെയില്‍വേ സ്റ്റേഷനുമൊക്കെ വഴിയോരക്കാഴ്ചകളായി മാറി. സെന്റ് ആഞ്ചലോസ് കോട്ടയെന്ന് വിളി കേട്ട കോട്ടയിലെത്തിയതോടെ എല്ലാവരും ഉഷാറിലായി. കോട്ട നടന്നും ഓടിയും കണ്ട് അറബിക്കടലിന്റെ ചാരത്തെ പോര്‍ച്ച് ഗീസ്കാരുടെ കോട്ട നമ്മുടേതു കൂടിയാക്കി മാറ്റി. പീരങ്കികള്‍ക്ക് മുകളില്‍ കയറിയും കോട്ടയുടെ ദ്വാരങ്ങളില്‍ ഒളിച്ചിരുന്നും നേരം പോയതറിഞ്ഞില്ല. വഴിയില്‍ കണ്ട് വീരപഴശ്ശിയുടെ ഗാംഭീര്യമുള്ള പ്രതിമയും സമീപത്തെ പാര്‍ക്കിലെ മിഗ് വിമാനവും ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്ന് പയ്യാമ്പലം ബീച്ചിലേക്കും പാര്‍ക്കിലേക്കും ഞങ്ങളെത്തി. പാര്‍ക്കിലെ റൈഡുകളില്‍ കളിച്ചു തിമിര്‍ത്ത് കടപ്പുറത്തേക്ക്. കടലിലെ വെള്ളത്തിന്റെ ഉപ്പ് നുണഞ്ഞും തിരകളോടൊത്ത് ഓടിക്കളിച്ചും മണല്‍ത്തരികള്‍ കൊണ്ട് കൊട്ടാരം പണിതും ബീച്ചിനെ ആഘോഷിച്ചു. തിരികെയുള്ള യാത്ര നൃത്തം ചെയ്തും പാട്ട് പാടിയും അവിസ്മരണീയമാക്കി.

  






Thursday, 15 March 2018

സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം


  പ്രശസ്ത സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് വിദ്യാലയത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. വിദ്യാലയത്തിലെ അധ്യാപകനായ ശ്രീ.സജിത്ത് കുമാര്‍ സ്റ്റീഫന്‍ ഹോക്കിംഗ് അനുസ്മരണം നടത്തി



അദ്ദേഹത്തെക്കുറിച്ച് ഏതാനും വവിരങ്ങള്‍
   തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികത സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമായി. A Brief History of Time അടക്കമുള്ള വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. ഭീമമായ ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ പൂര്‍ണമായും കറുപ്പ് നിറത്തിലല്ല എന്നും അവ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

പ്രപഞ്ചത്തിന് മഹത്തായ ഒരു രൂപകല്‍പ്പനയുണ്ടെന്നും എന്നാല്‍ ഇതിന് പിന്നില്‍ ദൈവം എന്നൊരു ശക്തിയില്ലെന്നും സ്റ്റീഫന്‍ ഹോക്കിംഗ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. താനൊരു നിരീശ്വരവാദിയാണെന്നും 2017ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. “പ്രപഞ്ചത്തെ ആരും നിര്‍മ്മിച്ചിട്ടില്ല. ആരും നമ്മുടെ വിധി മുന്നോട്ട് പോകുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല” – സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞിരുന്നു. പ്രപഞ്ചത്തിന്റെ തുടക്കം കണ്ടെത്താന്‍ സയന്‍സിന് കഴിയും. പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് നമ്മള്‍ ദൈവത്തോട് ചോദിക്കേണ്ട കാര്യമില്ല. ദൈവമില്ല എന്ന് തെളിയിയ്ക്കുകയല്ല ഇത് ചെയ്യുന്നത്. ദൈവത്തിന്റെ ആവശ്യമില്ല എന്ന് മാത്രമാണ് ഇത് വ്യക്തമാക്കുന്നത് – ഹോക്കിംഗ് പറഞ്ഞു.

1942 ജനുവരി 8ന്‌ ബ്രിട്ടനിലെ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിംഗിന്‍റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസിൽ ‍ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു സ്റ്റീഫൻ ഹോക്കിങിന്‌ താത്പര്യം.

17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം (Motor Neuron Disease) അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. 1991-ൽ അവർ വിവാഹമോചനം നേടി. ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് മക്കള്‍. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം ജെയിംസ് മാര്‍ഷ് The Theory of Everything (2014) എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ എഡ്ഡി റെഡ്‌മെയ്ന്‍ ആണ് ഹോക്കിംഗിനെ അവതരിപ്പിച്ചത്.

പുരസ്കാരങ്ങളും ബഹുമതികളും


വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന് 13 ഹോണററി ബിരുദങ്ങളാണുള്ളത്. സിബിഎഇ (1982), കമ്പാനിയന്‍ ഓഫ് ഹോണര്‍ (1989), പ്രസിഡ‍ന്‍ഷ്യല്‍ മെ‍ല്‍ ഓഫ് ഫ്രീഡ‍ം( 2009) എന്നീ ബിരുദങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഫണ്ടമെന്റല്‍ ഫിസിക്സ് പ്രൈസ് (2013), കോപ്ലി മെ‍ഡ‍ല്‍ (2006), വോള്‍ഫ് ഫൗണ്ടേഷന്‍ പ്രൈസ് (1988) എന്നീ പുരസ്കാരങ്ങളും ഹോക്കിങ്ങിന് ലഭിച്ചിട്ടുണ്ട്. യുഎസ് നാഷണല്‍ അക്കാദമി ഓര് സയന്‍സസ്, അക്കാദമി ഓഫ് പോണ്ടിഫിസ്കല്‍ അക്കാദമി ഓഫ് സയന്‍സ് എന്നിവയിലെ അംഗം കൂടിയാണ് ഹോക്കിങ്

Wednesday, 14 March 2018

സ്കൂള്‍ വാര്‍ഷികം


     106ാം പിറന്നാള്‍ ആഘോഷിക്കുന്നവിദ്യാലയ മുത്തശ്ശിയായ ഉളിയില്‍ ഗവ.യു.പി.സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ 2018 മാര്‍ച്ച് 9 ന് രാവിലെ 10 മണി മുതല്‍ ആരംഭിച്ചു. കുട്ടികള്‍ സ്വയമേവ തയ്യാറാക്കിയ പരിപാടികളാണ് വേദിയില്‍ അവതരിപ്പിച്ചത്.

  വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഔപചാരിക ഉദ്ഘാടനം എസ്.എം.സി വൈസ് ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ സത്താര്‍ നിര്‍വ്വഹിച്ചു. പഠന- പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ ഉല്പന്നങ്ങളായിരുന്നു വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസാമഗ്രികള്‍ ഏറെ പേരെ ആകര്‍ഷിച്ചു.

    വൈകുന്നേരം 5 മണിക്ക് ആരംഭിച്ച സാംസ്കാരിക സമ്മേളനം ബഹു. നഗരപിതാവ് ശ്രീ.പി.പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ ശ്രീ.ഷാജി സ്വാഗതഭാഷണം നിര്‍വ്വഹിച്ച സമ്മേളനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.പി.വി.ദിവാകരന്‍ 2017-18 വര്‍ഷത്തെ വിദ്യാലയത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാലയത്തില്‍ ദീര്‍ഘകാലം അധ്യാപകനായും ഹെഡ്മാസ്റ്ററായും പ്രവര്‍ത്തിച്ച് ഈ വര്‍ഷം അധ്യാപന ജീവിതത്തോട് വിടപറയുന്ന ശ്രീ. കെ.വി.രവീന്ദ്രന്‍ മാസ്റ്റര്‍ക്കും വിദ്യാലയത്തിലെ പൂര്‍വ്വാധ്യാപകനും ഈ വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ശ്രീ.കെ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്കുമുള്ള ഉപഹാരവിതരണവും ആദാരായനവും ബഹു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി വിജയലക്ഷ്മി പാലക്കുഴ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ ശ്രീമതി മറിയം ടീച്ചര്‍ എന്‍ഡോവ്മെന്റും ശ്രീമതി ടി.കെ.ശരീഫ പി.സി.എം സ്കോളര്‍ഷിപ്പും വിതരണം ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണം പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.അബ്ദുള്‍ ഖാദര്‍ നിര്‍വ്വഹിച്ചു. വിദ്യാലയ വികസന സമിതി അംഗം ശ്രീ. കെ.രാജന്‍, എസ്.എം.സി വൈസ് ചെയര്‍മാന്‍ ശ്രീ. എം. അബ്ദുള്‍ സത്താര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി രജനി, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.സി പ്രകാശന്‍, മദര്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി എം.സി സാജിദ, സീനിയര്‍ അധ്യാപിക ശ്രീമതി കമലാക്ഷി, സ്കൂള്‍ ലീഡര്‍ കുമാരി കാര്‍ത്തിക എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി സീനത്ത് ടീച്ചറുടെ നന്ദി പ്രകാശനത്തോടെ സംസാസ്കാരിക സമ്മേളനത്തിന് വിരാമമായി.








     വിദ്യാലയത്തിലെ കളരി സംഘത്തിലെ കുട്ടികളുടെ അഭ്യാസ പ്രകടനങ്ങളാണ് കളരി പരിശീലകന്‍ ശ്രീ.രാജേഷിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ന്ന് നടന്നത്. വേദിയില്‍ പ്രീ- പ്രൈമറിയിലെ കുരുന്നുകളുടെയും വിദ്യാലയത്തിലെ കലാപ്രതിഭകളുെടയും മിന്നും പ്രകടനങ്ങളാണ് തുടര്‍ന്ന് വേദിയിലെത്തിയത്. താളമേളങ്ങളോടെ നൃത്തച്ചുവടുകളുമായി അരങ്ങിലെത്തിയ കുട്ടികള്‍ മാസ്മരിക അനുഭവമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ചവെച്ചത്. കലയുെട നൂപുരധ്വനികളുണര്‍ത്തി ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ ക്ലാസിക് കലകളും അനുവാചകര്‍ക്ക് അവാച്യമായ അനുഭവമായി മാറി. ഉളിയല്‍ സോള്‍ ബ്രദേര്‍സിന്റെ ഗാനമേളയോടെ 2017-18 വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് തിരശ്ശീല വീണു.











      വാര്‍ഷികാഘോഷം വിജയത്തിലെത്തിക്കാന്‍ വിദ്യാലയത്തോട് സഹകരിച്ച എല്ലാവര്‍ക്കും വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു