2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Monday, 7 August 2017

ഹിരോഷിമ ദിനം



   ആഗസ്ത് 6 ഹിരോഷിമാ ദിനം. മനുഷ്യരാശിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കറുത്ത ദിനം. 1945 ഓഗസ്റ്റ് 6 ന് ലോകത്തെ നടുക്കിയ സമാനതകളില്ലാത്ത കൊടുംക്രൂരതയാണ് അമേരിക്ക, ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ നടത്തിയത്. ഭൂമുഖത്ത് ആദ്യമായി അണുബോംബ് വര്‍ഷിച്ച് നിമിഷങ്ങള്‍ക്കകം ഒരു ലക്ഷത്തി നാല്‍പ്പതിനായിരം മനുഷ്യര്‍ കത്തിച്ചാമ്പലായി. അന്തരീക്ഷത്തിലെ ഊഷ്മാവ് 2500 ലധികം ഡിഗ്രിയിലും ഉയര്‍ന്ന് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകല ജീവജാലങ്ങളും കത്തിക്കരിഞ്ഞു. വെന്തുകരിഞ്ഞ ശരീരങ്ങളുമായി ആര്‍ത്തലച്ച് ജീവനുവേണ്ടി കൊതിച്ച് ജനങ്ങള്‍ നാലുപാടും ഓടി. കടലിലും പുഴയിലും കിണറുകളിലുമെല്ലാം വെള്ളം തിളച്ചുമറിഞ്ഞു. നിമിഷങ്ങള്‍ക്കൊണ്ട് അഗ്നിജ്വാലകള്‍ സകലതും ഭസ്മമാക്കി. മരിച്ചവര്‍ ഭാഗ്യവാന്മാര്‍. മരിക്കാതെ ശേഷിച്ചവര്‍ നരകതുല്യമായ ജീവിതം നയിക്കേണ്ടി വന്നു, ഹിബാക്കുഷകളായി. അവര്‍ മാത്രമല്ല അവരുടെ സന്തതിപരമ്പരകളിലൂടെ ജനിതക വൈകല്യത്തിന്റെ ഫലമായുള്ള മാരക രോഗങ്ങള്‍ അവരിലൂടെ സംക്രമിച്ചുകൊണ്ടിരിക്കുന്നു.

    1945-ല്‍ 250 കോടി ഡോളര്‍ മുടക്കിയാണ് അമേരിക്ക ‘ലിറ്റില്‍ ബോയ്’ എന്ന് പേരുള്ള അണുബോംബ് നിര്‍മ്മിച്ചത്. ഇന്ന് ലോകരാജ്യങ്ങളുടെ കൈവശം പതിനായിരക്കണക്കിന് അണുവായുധങ്ങളാണ് ഉള്ളത്. അണുവായുധങ്ങള്‍ മാത്രമല്ല ശാസ്ത്രലോകം വികസിപ്പിച്ചെടുത്ത ഹൈഡ്രജന്‍ ബോംബുകള്‍ പോലെ പഴയ അണുവായുധങ്ങളേക്കാള്‍ എത്രയോ മടങ്ങ് പ്രഹരശേഷിയുള്ള ആയുധങ്ങള്‍. അവയ്ക്കു മുമ്പില്‍ ലിറ്റില്‍ബോയിയും ഫാറ്റ്മാനുമൊക്കെ വെറും കുത്തിപ്പൊട്ടാസുകള്‍ മാത്രം.

    ഇന്ന് അമേരിക്കയുടെ കൈവശം 7500 ലധികം അണുവായുധങ്ങളുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന, ഇസ്രയേല്‍, പാകിസ്ഥാന്‍, ഉത്തര കൊറിയ, ഇന്ത്യ, തുടങ്ങിയ രാഷ്ട്രങ്ങള്‍ അണുപരീക്ഷണങ്ങള്‍ നടത്തി തങ്ങളുടെ കൈവശം നൂറുകണക്കിന് അണുബോംബുകള്‍ ഉണ്ടെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ലോകം ഏറ്റവും കൂടുതല്‍ ആശങ്കയോടുകൂടി കാണുന്ന മറ്റൊന്നാണ് ഭീകരസംഘടനകളുടെ കൈവശംപോലും അണുവായുധങ്ങള്‍ ഉണ്ടെന്ന പ്രഖ്യാപനങ്ങള്‍ നടത്തി അവര്‍ ലോകത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. അമേരിക്കയും ഉത്തര കൊറിയയും ഹൈഡ്രജന്‍ ബോംബുകളുടെ പരീക്ഷണം നടത്തി പരസ്പരം ഏറ്റുമുട്ടല്‍ ഭീഷണികള്‍ നടത്തി ലോകത്തെ ഓരോ ദിവസവും മുള്‍മുനയില്‍ നിര്‍ത്തുകയാണ്.

     അണുവായുധ നിര്‍മാണം നടത്തിയ ശാസ്ത്രലോകം തങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാക്കിയ ദുരന്തങ്ങള്‍ ഓര്‍ത്ത് അസ്വസ്ഥരായിരുന്നു. ആറ്റംബോംബിന് ജന്മം നല്‍കിയ അമേരിക്കന്‍ ഗവേഷണ സംഘത്തിന്റെ തലവന്‍ റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍ ‘ഞാന്‍ ലോകം നശിപ്പിക്കുന്നവനായി’ എന്ന് ദുഃഖാര്‍ത്തനായി ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടാണ് വിടവാങ്ങിയത്. ഐന്‍സ്റ്റീനും ലിയോ സിലാര്‍ഡും അണുവായുധം ഉപയോഗിക്കുന്നതിനെതിരെ യു എസ് പ്രസിഡന്റ് റൂസ്‌വെല്‍റ്റിന് കത്തെഴുതി. എന്നാല്‍ അത് പരിഗണിക്കുന്നതിന് മുമ്പ് 1945 ഏപ്രില്‍ 12 ന് റൂസ്‌വെല്‍റ്റ് അന്തരിച്ചു. ഐന്‍സ്റ്റീന്റെ കത്തുമായി സിലാര്‍ഡ്, പുതിയ പ്രസിഡന്റ് ട്രൂമനെ ചെന്നു കണ്ടു. എന്നാല്‍ ആ ശാസ്ത്രജ്ഞനും മനുഷ്യസ്‌നേഹികളും പറഞ്ഞ വാക്കുകള്‍ കേള്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റോ സൈനിക നേതൃത്വമോ തയ്യാറായില്ല. മറിച്ച് ബോംബ് ഇട്ടില്ലെങ്കില്‍ അമേരിക്ക ചെലവിട്ട കോടികള്‍ക്ക് എന്തു പ്രയോജനം എന്നായിരുന്നു ഭരണാധികാരികളുടെ പ്രതികരണം. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബിട്ട വിവരം അറിഞ്ഞ് അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ മാനസികമായി തകര്‍ന്നപ്പോള്‍ ജര്‍മ്മന്‍ ശാസ്ത്രജ്ഞന്മാര്‍ ആശ്വസിച്ചത് ഇങ്ങനെ; ‘മനുഷ്യരാശിയോട് ചെയ്ത ഈ കൊടുംപാതകത്തില്‍ ജര്‍മ്മനിക്ക് കൈ ഉണ്ടായിരുന്നില്ല എന്നത് തികച്ചും ഭാഗ്യമായി നാം കരുതണം.’

  അണുവായുധശേഖരം യുദ്ധോപകരണമായിട്ടല്ല ഇപ്പോള്‍ കണക്കാക്കുന്നത്. രാഷ്ട്രീയവും തന്ത്രപരവുമായ തങ്ങളുടെ ശക്തിയെ സൂചിപ്പിക്കാനാണ് രാഷ്ട്രങ്ങള്‍ക്ക് താല്‍പ്പര്യം. ഇന്ത്യയെപ്പോലുള്ള ദരിദ്രരാഷ്ട്രങ്ങള്‍ പോലും വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും മാറ്റിവയ്ക്കുന്നതിനേക്കാള്‍ വന്‍ തുകയാണ് പ്രതിരോധത്തിന്റെ പേരില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിന് ചെലവഴിക്കുന്നത്.

    യുദ്ധത്തിനും ഭീകരവാദത്തിനുമെതിരെ സമാധാന പ്രസ്ഥാനം വലിയ ജനകീയ സ്വഭാവം കൈവരിച്ച് ലോകത്ത് വളര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ഒഴിഞ്ഞ് സമാധാനത്തിന്റെ പാതയില്‍ക്കൂടി മാത്രമേ നാടിന്റെ വികസനം സാധ്യമാകൂ എന്ന തിരിച്ചറിവാണ് സമാധാന പ്രസ്ഥാനത്തിന് കരുത്തു പകരുന്നത്. ”യുദ്ധം മരണമാണ് – സമാധാനമാണ് ജീവിതം.”
  ഹിരോഷിമ- നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. ഹിരോഷിമയില്‍ പൊലിഞ്ഞ ജീവനുമുന്നില്‍ പ്രണാമമര്‍പ്പിച്ചു. ചുമര്‍ പത്രിക പ്രകാശിപ്പിച്ചു. 




   യുദ്ധവിരുദ്ധ ഡോക്യുമന്റെറികള്‍ പ്രദര്‍ശിപ്പിച്ചു. ക്വിസ് മത്സരവും നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോസ്റ്റര്‍ രചന, പ്ലക്കാര്‍ഡ് നിര്‍മ്മാണം, യുദ്ധവിരുദ്ധ റാലി എന്നിവ നടക്കും.
    
                               യു.പി. വിഭാഗം യുദ്ധവിരുദ്ദ ക്വിസ് വിജയികള്‍

ഒന്നാം സ്ഥാനം മിന്‍ഹ ടി.എം.പി

രണ്ടാം സ്ഥാനം  സജ ഫാത്തിമ

മൂന്നാം സ്ഥാനക്കാര്‍ കാര്‍ത്തിക, ജീവന, ആയിഷ, ദീപക്, നിരന്‍ചന്ദ്

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍




No comments:

Post a Comment