2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Tuesday, 14 March 2017

ഏകദിനപഠനയത്ര

    വിദ്യാലയത്തില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് നടത്തിയ പഠനയാത്ര ഏറെ വിജ്ഞാനപ്രദമായിരുന്നു. രാവിലെ 7.30 ന് യാത്ര ആരംഭിച്ചു. മൂന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികളാണ് രണ്ടു ബസ്സുകളിലായുള്ള യാത്രയില്‍ പങ്കെടുത്തത്. ആദ്യ സന്ദര്‍ശന കേന്ദ്രം ചരിത്രപ്രസിദ്ധമായ ഇരിങ്ങലിലെ കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകത്തിലേക്കായിരുന്നു. സാമൂതിരിയുടെ നാവികസേനയുടെ തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിതത്തെ തൊട്ടറിയാന്‍ കഴിഞ്ഞു. അക്കാലത്തെ ആയുധങ്ങള്‍, ഉപകരണങ്ങള്‍, പീരങ്കിയുണ്ടകള്‍, കോട്ടമാതൃക തുടങ്ങിയവ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 









       സ്മാരകത്തിനടുത്തുള്ള മൈതാനത്തുവെച്ച് കുട്ടികള്‍ കൊണ്ടുവന്നിരുന്ന പ്രഭാതഭക്ഷണം എല്ലാവരും പങ്കിട്ട് കഴിച്ചു. ക്രാഫ്റ്റ് വില്ലേജിനോട് ഓരം ചേര്‍ന്ന് ഞങ്ങള്‍ യാത്ര തുടര്‍ന്നു. കേരളത്തിലെ ആദ്യ പോര്‍ട്ടുഗീസുകാരന്‍ വാസ്കോ -ഡ ഗാമ കപ്പലിറങ്ങിയ സാമൂതിരി രാജ്യത്തിന്റെ തുറമുഖമായ കാപ്പാട് ഞങ്ങളെത്തിച്ചേര്‍ന്നു. ഇന്ത്യ മുഴുവന്‍ വൈദേശികാടിമത്തത്തിലേക്കാഴ്ത്താനുള്ള കാല്‍വെപ്പായിരുന്നു അതെന്ന് ചരിത്രം നമ്മെ അറിയിക്കുന്നു. കല്ലുകള്‍ പടുത്ത ഒരു സ്മാരകം പാതയോരത്ത് അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്നു. ബീച്ചിലൂടെ ഒരു ചെറിയ നടത്തത്തിനു ശേഷം വീണ്ടും വാഹനത്തിലേക്ക്...




     കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലേക്കായിരുന്നു അടുത്ത യാത്ര. ടിക്കറെറടുത്ത് ഞങ്ങള്‍ അകത്തുകയറി. പുരാവസ്തു മ്യൂസിയം പഴശ്ശിരാജയോട് ഏറ്റുമുട്ടിയ ബ്രിട്ടീഷ് സൈനിക മേധാവി ബാബര്‍ പണികഴിപ്പിച്ചതാണത്രേ. 10 വാതിലുകളുള്ള കെട്ടിടം കോടതിയായും നിലവറ ജയിലായും ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് ഗൈഡ് പറഞ്ഞു തന്നു. ഇപ്പോള്‍ മനോഹരമാക്കിയിരുന്ന കെട്ടിടം ഒരു കാലത്ത് എത്ര ദേശസ്നേഹികളുടെ വീരകഥകളും ദുരിതങ്ങളാലും മുഖരിതമായിട്ടുണ്ടാവാം. നിലവറ കല്‍കൊത്ത് പണികല്‍ പുരാതന വിഗ്രഹങ്ങള്‍ എന്നിവകൊണ്ട് സമ്പന്നമായിരുന്നു.





      തൊട്ടടുത്ത് തന്നെയുള്ള വി.കെ.കൃഷ്ണമേനോന്‍ സ്മാരക മ്യൂസിയത്തിലേക്കായിരുന്നു. ഇന്ത്യക്ക് കേരളം നല്‍കിയ അഭിമാന താരകമായ വി.കെ.കൃഷ്ണമേനോന് പല രാജ്യങ്ങളില്‍ നിന്നും ലഭിച്ച സമ്മാനങ്ങള്‍, കൗതുക വസ്തുക്കള്‍, അദ്ദേഹം ഉപയോഗിച്ച സാമഗ്രികള്‍ എന്നിവ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. പ്രഗദ്ഭരായ ധാരാളം ചിത്രകാരന്മാരുടെ രചനകളും വിവിധ രാജ്യങ്ങലിലെ ചിത്രരീതികളും നമ്മുടെ രവിവര്‍മയുടെ ചിത്രങ്ങളും ഞങ്ങള്‍ നോക്കിക്കണ്ടു. കുറച്ചു നേരം കുട്ടികളുടെ പാര്‍ക്കിലും ചെലവിട്ടശേഷം യാത്ര തുടര്‍ന്നു..

       ഉച്ചയോടെ ഞങ്ങള്‍ കോഴിക്കോട് പട്ടണത്തിലെത്തിച്ചേര്‍ന്നു. വാഹനം നേരെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ അധീനതയിലുള്ള സയന്‍സ്പാര്‍ക്കിലേക്കും ഒപ്പമുള്ള പ്ലാനറ്റേറിയത്തിലേക്കും കടന്നു. രണ്ടാം ശനിയുടെ അവധിയായതിനാല്‍ തിരക്ക് അധികമായിരുന്നു. ടിക്കറ്റ് ലഭിച്ചത് വൈകുന്നേരത്തെ പ്രദര്‍ശനത്തിന്. നേരം കളയാതെ ഉച്ച ഭക്ഷണം കഴിച്ച് ഞങ്ങല്‍ ശാസ്ത്ര വിസ്മയങ്ങളുടെ ലോകത്തേക്ക് കടന്നു. സങ്കീര്‍ണമായ ശാസ്ത്ര രഹസ്യങ്ങല്‍ എത്ര ലളിതമായാണ് നമുക്ക് നേരിട്ട് അനുഭവവേദ്യമാക്കിത്തരുന്നത്. ഞങ്ങളുടെ വിദ്യാലയത്തിലും അത്തരമൊന്ന് സ്വപ്നം കാണാനേ നമുക്കിന്ന് സാധിക്കൂ... 







   പ്ലാനറ്റേറിയത്തിനോട് ചേര്‍ന്ന മായാജാലക്കാഴ്ചകള്‍ എല്ലവരും ആസ്വദിച്ചു. ആണിക്കിടക്കയും അവസാനിക്കാത്ത തീവണ്ടിപ്പാതയും ഇടിമിന്നലും  എല്ലാം എല്ലാം.. കൂട്ടുകാര്‍ ആസ്വദിച്ച് കണ്ണാടികളാല്‍ അലംകൃതമായ രാവണന്‍ കോട്ടയായിരുന്നു. എത്ര നടന്നിട്ടും അവസാനിക്കാത്ത വഴികള്‍. ഫമ്‍ സയന്‍സും ജ്യോതിശാസ്ത്ര പവലിയനും എത്ര കടുത്ത സാസത്ര വിരോധിയേയും ശാസ്ത്രത്തിന്റെ തോഴനാക്കുമെന്നതില്‍ സംശയമില്ല..







       കണ്ണടകള്‍ ധരിച്ച് ഞങ്ങള്‍ 3ഡി ഷോ കാണാനെത്തി. ഹാളില്‍ ഞങ്ങള്‍ മാത്രം. മനുഷ്യര്‍ ചന്ദ്രനില്‍ കാല്‍കുത്തിയ മനുഷ്യരുടെ ആനിമേഷന്‍ 3 ഡി ചിത്രം നമ്മുടെ കൈയെത്തും ദൂരത്ത് ഇതള്‍ വിരിഞ്ഞു.തുടര്‍ന്ന് പ്ലാനറ്റേറിയത്തിലേക്ക്. സൗരയൂഥ കഥ പക്ഷെ പ്രതീക്ഷിത നിലവാരം പുലര്‍ത്തിയില്ല. എങ്കിലും ഞങ്ങളേതോ വിസ്മയലോകത്തെത്തിയ പ്രതീതി. ഗ്രഹങ്ങള്‍ക്കും സൂര്യനും ആകാശ ഗംഗംക്കും മറ്റ് ഗ്യാലക്സികള്‍ക്കുമൊപ്പം നമ്മളും പ്രകാശവേഗതയില്‍ സഞ്ചരിച്ചു.കാണാത്ത ലോകങ്ങള്‍ സ‍ഞ്ചരിച്ചു.

         കോഴിക്കോട് ബീച്ചിലെ കടല്‍ക്കാറ്റേറ്റ്, കടലിനോട് കിന്നാരം പറഞ്ഞ് അല്പനേരം വീണ്ടു. കച്ചവടക്കാരുടെ തിരക്ക്. മാലയും വളയും പീപ്പിയും കണ്ണടയും മറ്റും മറ്റും കുട്ടികളുടെ കൈയിലെത്തി. അവരുടെ കീശയിലെ പണം കച്ചവടക്കാരുടെ കീശയിലേക്കും താമസം മാറി. 



       വീണ്ടും നടത്തം. കടല്‍ക്കാറ്റേറ്റ്.. ലക്ഷ്യം ബീച്ച് അക്വേറിയം. പലജാതി മത്സ്യങ്ങള്‍, പക്ഷികള്‍, മറ്റ് ജീവികള്‍ എന്നിവയെ വളരെ അടുത്തു കണ്ടു. പക്ഷെ അവിടേക്ക് ഞങ്ങളെ എതിരേറ്റത് വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന എമുവിന് കടല കൊടുത്ത് തന്റെ സാന്നിധ്യം ഉറക്കെ പ്രഖ്യാപിക്കുന്ന പക്ഷി വളര്‍ത്തുകാരനെയാണ്. കുട്ടികളില്‍ പലരും എമുവിനെ തൊട്ട് സായൂജ്യരായി. 





        കച്ചവടക്കാരുടെ കണ്ണില്‍ നിന്ന് കുട്ടികളെ സംരക്ഷിച്ചെടുക്കാന്‍ അധ്യാപകര്‍ ഏറെ പണിപ്പെട്ടു. നേന്ത്രപ്പഴം കഴിച്ച് വിശപ്പടക്കിയപ്പോഴേക്കും ചോക്കോബാര്‍ കുട്ടികളെ തേടിയെത്തി. ചോക്കോബാര്‍ നുണ‍ഞ്ഞ് ഇല്ലാതായതോടെ അസ്തമനക്കാഴ്ചകള്‍ കണ്ടു. സൂര്യന്‍ ചുവന്ന ഗോളമായി അറബിക്കടലിലെ ഓളപ്പരപ്പില്‍ അലിഞ്ഞ് ഇല്ലാതായി. ഇനി മടക്കയാത്ര. പാട്ടും നൃത്തവും കളിയും സിനിമയും ... രാത്രിയോടെ വിദ്യാലയത്തിലെത്തി. കുട്ടികളെയെല്ലാം രക്ഷിതാക്കളെ ഏല്പിച്ചതോടെ അധ്യാപകരും ഫ്രീയായി..


No comments:

Post a Comment