2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Sunday, 26 February 2017

പഠന വിനോദയാത്ര

    വിദ്യാലയത്തിലെ കുട്ടികളുടെ പഠനയാത്ര മികച്ച രീതിയില്‍ പൂര്‍ത്തിയായി. തലസ്ഥാന നഗരിയായ തിരുവനന്തപുരം, കന്യാകുമാരി, എറണാകുളം ജില്ല ഇവ കേന്ദ്രീകരിച്ചാണ് പഠനയാത്ര നടത്തിയത്. ആദ്യ ദിനം തിരുവനന്തപുരം ജില്ലയിലാണ് പര്യടനം നടത്തിയത്. ഇന്ത്യയുടെ അഭിമാനമായ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ തുമ്പയിലെ സ്പേസ് മ്യൂസിയമായിരുന്നു ആദ്യ കേന്ദ്രം. ഇവിടെ ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ പേടകങ്ങള്‍, വിക്ഷേപണ വാഹനങ്ങള്‍ ഇവയുടെ മാതൃകകള്‍ പരിചയപ്പെട്ടു. വിശ്വപ്രസിദ്ധരായ നമ്മുടെ ശാസ്ത്രജ്ഞരടെ സംഭാവനകള്‍ തിരിച്ചറിയാന്‍ സാധിച്ചു. ബഹിരാകാശ ചരിത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ഏറെ പ്രയോജനപ്രദമായിരുന്നു. സ്പേസ് മ്യൂസിയത്തോട് വിടപറഞ്ഞ് നേരെ ശംഖുമുഖം ബീച്ചിലേക്ക്. വഴിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലേക്കും ടെക്നോപാര്‍ക്കിലേക്കും ഒരു എത്തി നോട്ടം. 

   ശംഖുമുഖം ബീച്ചിലെ പുരാതന നിര്‍മ്മിതികളും കാനായയിയുടെ സാഗരകന്യകയെയും കണ്ട് കടലുമായി ഇത്തിരി കുശലം പറച്ചില്‍.. 





   വീണ്ടും യാത്ര.. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തിരുവനന്തപുരം മൃഗശാലയിലേക്ക്.. ഇതുവരെ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന പലജാതി മൃഗങ്ങളും പക്ഷികളും നമ്മുടെ തൊട്ടടുത്ത്... കുട്ടികള്‍ ഏറെ കൗതുകത്തോടെ അതെല്ലാം നോക്കിക്കണ്ടു. വിശാലമായ വളപ്പിലെ ഉരഗങ്ങളുടെ കേന്ദ്രം ഏറെ അദ്ഭുതം ജനിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനക്കോണ്ടയും വിഷമുള്ള പാമ്പായ രജവെമ്പാലയും ചില്ലു കൂട്ടില്‍ കാഴ്ചക്കാരെ നോക്കി നില്‍ക്കുന്നു.. മൃഗശാല കണ്ടു കഴിഞ്ഞപ്പോഴേക്കും എല്ലാവരും ക്ഷീമിതരായിരുന്നു. തണുപ്പുള്ള പേരറിയാത്ത മരങ്ങളുടെ ശീതളിമയില്‍ ഇത്തിരി നേരം വിശ്രമം. വീണ്ടും യാത്ര സമീപത്തു തന്നെയുള്ള ആര്‍ട്ട് ഗ്യാലറിയിലേക്ക്.. ഏതോ പുരാതന കാലത്തെത്തിയ പ്രതീതി. ചിത്രങ്ങളും ശില്പങ്ങളും പാത്രങ്ങളും മറ്റും .. എല്ലാം പഴമയുടെ ഗന്ധം മണക്കുന്നത്.  കനകക്കുന്ന കൊട്ടാരത്തിലെ നേപ്പിയര്‍ മ്യൂസിയത്തിലേക്കാണിനി യാത്ര. നാം കേട്ടറി‍ഞ്ഞ, ചിത്രങ്ങളിലൂടെ മാത്രം കണ്ട വിസ്മയ ലോകം നമ്മുടെ കൈയെത്തും ദൂരത്ത്..






   ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമനിര്‍മാണ സഭയിലേക്കാണിനി യാത്ര. രാഷ്ട്രപിതാവായ ഗാന്ധിജിയും ഭരണഘടനാശില്പിയായ അംബേദ്കറും നമ്മെ നിയമസഭയിലേക്ക് സ്വാഗതം ചെയ്തു. സഭയിലെ നാഥനായ സ്പീക്കര്‍ക്കെതിരായുള്ള ഗ്യാലറിലേക്കാണ് ഞങ്ങളെ നയിച്ചത്. സഭയിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണവും സഭാ നടപടികളും ഗൈഡ് വളരെ വിശദമായി പറഞ്ഞു തന്നു. കെട്ടിടത്തിന്റെ നിര്‍മ്മിതിയിലെ കൗതുകങ്ങളും അദ്ദേഹം വിശദീകരിച്ചു. സാമാജികര്‍ക്കു പുറമെ ഗവര്‍ണര്‍, അഡ്വക്കേറ്റ ജനറല്‍, വാച്ച് & വാര്‍ഡ് എന്നിവര്‍ക്കു മാത്രമേ സഭയിലേക്ക് പ്രവേശനമുള്ളൂ എന്നത് പുതിയ അറിവായിരുന്നു.

 അടുത്ത യാത്ര പ്രയദര്‍ശിനി പ്ലാനറ്റേറിയത്തിലേക്ക്.  സയന്‍സ് പാര്‍ക്കിലിലെ ശാസ്ത്രലോകത്തിലേക്ക് അല്പനേരം. തുടര്‍ന്ന് പ്രപ‍ഞ്ചത്തിലൂടെ ഒരു പര്യനം. നക്ഷത്രഹ്ങലും ഗ്രഹങ്ങളും പിറക്കുന്നതും മരിക്കുന്നതും നാം നേരിട്ട് കണ്ടു. കാലങ്ങളിലൂടെ യാത്ര ചെയ്തു. വിസ്മയ വിഹായസ്സിലേറി ഒരു അദ്ഭുത യാത്ര. 







ഇനി യാത്ര കന്യാകുമാരിയിലേക്ക് ... കേരളം കടന്ന് തമിഴ്മാട്ടിലൂടെ യാത്ര തുടര്‍ന്നു. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധീനതിയാലിയിരുന്നു കന്യാകുമാരി ജില്ല മുഴുവന്‍. സംസ്ഥാന രൂപീകരണത്തെത്തുടര്‍ന്ന് നാം വിട്ട് നല്‍കേണ്ടി വന്ന നമ്മുടെ ഭൂമിയാണിത്. യാത്രയില്‍ പല സ്ഥലത്തും തകൃതിയായി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നടന്നിരുന്നതിനാല്‍ ഏതെല്ലാമോ വഴിളിലൂടെ കറങ്ങിത്തിരിഞ്ഞായിരുന്നു യാത്ര. ഭക്ഷണം കഴിഞ്ഞ് ഉറങ്ങാറായപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ഇനി സുഖനിദ്ര....

രാവിലെ അഞ്ചുമണിക്ക് തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും കതിരവന്റെ യാത്ര കാണാന്‍ ഞങ്ങള്‍ ത്രിവേണീ സംഗമ ഭൂമിയില്‍ തയ്യാറായി. കാര്‍മേഘപടലത്താല്‍ മറഞ്ഞിരുന്ന് സൂര്യോദയം ഏറെ കഴിഞ്ഞ് മാത്രമേ കാണാനായുള്ളൂ. തിരുവള്ളുവര്‍ പ്രതിമക്കും വിവേകാനന്ദ സ്മാരകത്തിനും ഇടയിലൂടെയുള്ള പകലോന്റെ ഉയിര്‍പ്പ് ഏറെ മനോഹരമായിരുന്നു അവിസ്മരണീയവും. ഉദയം കണ്ടം കഴിഞ്ഞതും തെരുവോരകച്ചവടക്കാര്‍ ഞങ്ങല്‍ക്കു ചുറ്റും വലയം തീര്‍ത്തിരുന്നു. ചില കൈമാറ്റങ്ങള്‍. പണമായി ഞങ്ങളുടേതും കൗതുകവസ്തുക്കലായി അവരുടേതും. പ്രഭാത ഭക്ഷണം കഴിഞ്ഞ് വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക് കടല്‍ മുറിച്ച് യാത്ര. ലൈഫ് ജാക്കറ്റ് ധരിച്ച രൂപം ഏറെ രസകരം പലരുമത് ക്യാമറയില്‍ പതിപ്പിച്ചു. ജംഗാറില്‍ നിന്ന് സ്വാമി വിവേകാനന്ദന്‍   മൂന്ന് നാള്‍ തപസ്സിരുന്ന പാറ.. എല്ലാവരും അകത്തു കടന്നു. പ്രാര്‍ത്ഥനാ ഹാളില്‍ അല്പനേരം. അവിടുത്തെ മഴവെള്ള സംഭരണി (കടലിന് നടുവിലെ) ശ്രദ്ധ പിടിച്ചുപറ്റി. തിരിച്ച് വീണ്ടും യാത്ര. .. കുറച്ച് ഷോപ്പിംഗ്.. 







   ഇനി യാത്ര ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് കൊട്ടാരമായ മാര്‍ത്താണ്ഡത്തെ പത്മനാഭപുരം കൊട്ടാരത്തിലേക്ക് .. ആറര ഏക്കറില്‍ വ്യാപിച്ചു കിടിക്കുന്ന ഈ കൊട്ടാരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആദ്യകാല ആസ്ഥാനമായിരുന്നു. 

ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ  അധീനതയിലുള്ള മറൈന്‍ അക്വേറിയത്തിന്റെ മുന്നിലെത്തിയപ്പോള്‍ അടഞ്ഞുകിടക്കുന്ന ഗേറ്റാണ് കണ്ടത്. മണി അഞ്ചുകഴിഞ്ഞു ഇനി പ്രവേശനമില്ലെന്ന് സെക്യൂരിറ്റി അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ പ്രത്യേക അനുമതി ലഭിച്ചു. ആഴക്കടലിലെ പല വിചിത്ര മത്സ്യങ്ങളും ഞങ്ങള്‍ക്കു മുമ്പില്‍ പുതിയ ലോകം തീര്‍ത്തു.  വീണ്ടു യാത്ര കോവളം ലൈറ്റ് ഹൗസിലേക്ക്... കണ്ണൂരിന്റെ പേര്‍ പറഞ്ഞ് വീണ്ടും അനുമതി നേടിയെടുത്തു. 36 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസില്‍ എല്ലാവരും കയറി. 40 കി.മീ.ലേറെ പ്രകാശമെത്തിക്കാന്‍ പര്യാപ്തമാണ് ഈ ലൈറ്റ് ഹൗസിലെ ദീപ സംവിധാനമെന്ന് ചുമതലക്കാരന്‍ അറിയിച്ചു. മുകളില്‍ നിന്നുമുള്ള കാഴ്ച ഏറെ മനോഹരമായിരുന്നു. അലയാഴികളുടെ ഇരമ്പല്‍ കാറ്റില്‍ മുഴങ്ങുന്നു. താഴെ തിരമാലകള്‍ തീരത്തെ പാദസരമണിയിക്കുന്നു. തുടര്‍ന്ന് ഞങ്ങള്‍ ബീച്ചിലേക്കിറങ്ങി. നേരം വൈകിയതിനാല്‍ അവിടെ ഏറെ നേരം ചെലവഴിക്കാനായില്ല. യാത്ര ഇനി എറണാകുളത്തേക്ക്... ചോറ്റാനിക്കര അമ്പലത്തിന് സമീപമായിരുന്നു ഞങ്ങളുടെ സുഖനിദ്ര..

 രാവിലെ യാത്ര വീണ്ടും... കിഴക്കമ്പലത്തെ കിറ്റെക്സ്.. നൂലുകള്‍ വസ്ത്രങ്ങളാകുന്ന വിസ്മയം.  തുടര്‍ന്ന് ബാഗ് നിര്‍മ്മാണ യൂണിറ്റും. ഞങ്ങളെ കണ്ട് അവരിലൊരാള്‍ അടുത്തെത്തി. മറ്റൊരു കണ്ണൂരുകാരന്‍..
ഇനി യാത്ര അന്ന അലൂമിനിയത്തിലേക്ക്. അലൂമിനിയം തകിടുകള്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള പാത്രങ്ങളായി മാറുന്നു. എത്ര വിധം യന്ത്രങ്ങള്‍...  സ്കൂളിലേക്കാവശ്യമായ ചില പാത്രങ്ങള്‍ അവിടെ നിന്നും ഞങ്ങള്‍ വാങ്ങി.
ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തറ ഹില്‍ പാലസിലേക്കാണ് ഇനി യാത്ര. ഏറെ നേരം പൂന്തോപ്പിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി. തുടര്‍ന്ന് ഹില്‍ പാലസിനുള്ളിലേക്ക്. ചരിത്രം കണ്‍മുന്നില്‍ തെളിഞ്ഞു വന്നു. ഒപ്പം ഹെറിറ്റേജ് മ്യൂസിയത്തിലേക്കും ഒരെത്ത നോട്ടം...
പ്രസിദ്ധമായ എരണാകുളം മറൈന്‍ ഡ്രൈവിലാണിപ്പോള്‍.ഒരു ബോട്ട് ഞങ്ങളെ കാത്തിരിക്കുന്നു. ബോട്ടിംഗ് അവിസ്മരണീയമാക്കി ആട്ടവും പാട്ടും.  സീപോര്‍ട്ട്, കപ്പലുകള്‍, ബോള്‍ഗാട്ടി പാലസ്, വല്ലാര്‍പാടം,... ഒപ്പം മട്ടാഞ്ചാരിയിലെ സിനഗോഗും.സുഭാഷ് പാര്‍ക്കിലെ കളിക്കോപ്പുകള്‍, ഐസ്ക്രീം,    എല്ലാം മറന്ന ഏറെ നിമിഷങ്ങള്‍.  ലുലുമാളെന്ന  സ്വപ്ന ലോകത്തില്‍ കുറച്ചു നേരം...  തുടര്‍ന്ന് മടക്കയാത്ര... അവിസ്മരണീയമായ കാലമേറെ കഴിഞ്ഞാലും മറക്കാത്ത പഠന വിനോദയാത്ര.....

No comments:

Post a Comment