2018-2019 അധ്യയനവര്‍ഷത്തെ ആദ്യ ക്ലാസ് പി.ടി.എ ജൂലൈ 5 ന് വിദ്യാലയത്തില്‍ നടക്കും എല്ലാവര്‍ക്കും സ്വാഗതം

Thursday, 27 July 2017

എ.പി.ജെ.അബ്ദുള്‍ കാലം സ്മൃതി ദിനം


ഇന്ത്യയുടെ മിസൈല്‍മാന്‍- അബ്ദുള്‍ കലാമിന് പ്രണാമങ്ങള്‍


  
   ഇന്ത്യയെ ഏറെ പ്രചോദിപ്പിച്ച നമ്മുടെ പ്രിയങ്കരനായ രാഷ്ട്രപതി ഓര്‍മ്മയായിട്ട്  രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് അലപം ചില കാര്യങ്ങള്‍ .. . 
    
ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യത്തില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള കലാമിന്റെ യാത്ര അര്‍പ്പണത്തിന്റെതും കഠിനാധ്വാനത്തിന്റെതും കൂടിയായിരുന്നു.

      1931ല്‍ രാമേശ്വരത്തെ നിര്‍ധനനായ വള്ളക്കാരന്റെ മകനായാണ് അബ്ദുല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുല്‍കലാം ജനിച്ചത്. കക്ക പെറുക്കി വിറ്റും പത്രം വിറ്റുമായിരുന്നു പഠനച്ചെലവ് കണ്ടെത്തിയിരുന്നത്.

      
      ചെറുപ്പം മുതലേ ആകാശ വിസ്മയക്കാഴ്ചകളില്‍ തത്പരനായ കലാം ഉപരിപഠനത്തിന് ചേര്‍ന്നത് ചെന്നെ ഐ..ടി.യിലാണ് എയ്‌റോനോട്ടിക് എന്‍ജിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ ജോലികിട്ടി. ഇക്കാലയളവിലാണ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. എം.ജി.കെ. മോനോന്‍ കലാമിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. അദ്ദേഹമാണ് കലാമിനെ റോക്കറ്റ് എന്‍ജിനീയറാകാന്‍ പ്രേരിപ്പിച്ചതും സമ്മര്‍ദം ചെലുത്തിയതും.

     ഇവിടെനിന്നാണ് റോക്കറ്റുകളുടെ ലോകത്തിലേക്കുള്ള കലാമിന്റെ കുതിപ്പിന് തുടക്കം കുറിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിന്റെ മിസൈല്‍ വിപ്ലൂവത്തിന് മാറ്റിവെക്കുകയെന്നതായിരുന്നു പിന്നീടദ്ദേഹത്തിന്റെ ലക്ഷ്യം.


      1969-ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇതോടേ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വികസിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടു. 1980 ജൂലായ് 17-ന് രോഹിണി കൃത്രിമോപഗ്രഹം എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

    2002- രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കലാം വിദ്യാര്‍ത്ഥികളെയും യുവാക്കളേയും ഏറെ പ്രചോദിപ്പിച്ചു 2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞന്‍  കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു.


2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.  

   അബ്ദുള്‍ കലാമിന്റെ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ ആദരങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വിദ്യാലയത്തില്‍ അസംബ്ലി ചേര്‍ന്നു. ശാസ്ത്രക്ലബ്ബ് സിക്രട്ടറി കുമാരി സിന്‍ജില കലാം അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ പ്രചോദിത വചനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചുമര്‍ പത്രികകള്‍ തയ്യാറാക്കി. കലാമിന്റെ ഓര്‍മ്മകള്‍ക്കായ റോക്കറ്റ് മാതൃക തയ്യാറാക്കിയത് വിദ്യാലയാങ്കണത്തില്‍ പ്രദര്‍ശിപ്പിച്ചു.





ജൂലൈയിലെ നഷ്ടങ്ങള്‍

      ഭാരത്തിന്റെ യശ്ശസ്സ് വാനോളം ഉയര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച സ്ഥാപനമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ). ഐ.എസ്.ആര്‍.ഒ വിന്റെ അമരക്കാരില്‍ പ്രമുഖനായ ശാസ്ത്രജ്ഞനാണ് ഉഡുപ്പി രാമചന്ദ്ര റാവു എന്ന യു.ആര്‍.റാവു.  1984 മുതല്‍ 94 വരെ 10 വര്‍ഷക്കാലം അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതല്‍ ചന്ദ്രയാന്‍-1, മംഗള്‍യാന്‍, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലു...നിര്‍ണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു.തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ചാന്‍സലറായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സര്‍വകലാശാലകളില്‍ പ്രഫസറുമായിരുന്നു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.  അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞങ്ങളും ദുഖിക്കുന്നു.


     ശാസ്ത്രത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു പ്രൊഫ.യശ്പാല്‍. അധികമാര്‍ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത് നിലയില്‍ ഏവര്‍ക്കും എളുപ്പം സമീപിക്കാവുന്ന സഞ്ചരിക്കുന്ന വിജ്ഞാനകോശമായിരുന്നു അദ്ദേഹം. കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും നവംനവമായ സംശയങ്ങള്‍ ഏതു സമയത്തും ദൂരീകരിക്കാന്‍ സജ്ജമായിരുന്നു ആ മനീഷി.  ജനകീയ ശാസ്ത്രപ്രവര്‍ത്തകനായ പ്രൊഫസര്‍ യശ്പാലിന്റെ വിയോഗത്തില്‍ ഞങ്ങളും ദു.ഖിക്കുന്നു


        വിദ്യാലയത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് മൗനപ്രാര്‍ത്ഥന നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ശ്രീ.പി.വി.ദിവാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Thursday, 13 July 2017

ഹെല്‍ത്ത് ചെക്കപ്പ്

     വിദ്യാലയത്തിലെ സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രീ-പ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ആരോഗ്യ പരിശോധന വിദ്യാലയത്തില്‍ നടന്നു. പി.എച്ച്.സിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്


   
    ലോകത്തിലെ ഏറ്റവും മികച്ച ഭരണ സംവിധാനമാണ് ജനാധിപത്യം. ജനാധിപത്യ ഭരണക്രമത്തിന് ഗോത്രഭരണ സംവിധാനത്തോളം പഴക്കമുണ്ട്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ജനാധിപത്യത്തിന്റെ വഴികള്‍ നാം പരിചയപ്പെടേണ്ടതുണ്ട്. ഇതിനായുള്ള എളിയ ശ്രമമാണ് സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ നടത്തിയ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്.





    കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് ക്ലബ്ബ് കണ്‍വീനര്‍ റീജ ടീച്ചര്‍ വരണാധികാരിയായി നടത്തിയ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ഒന്നാം തരം മുതല്‍ ഏഴാം തരം വരെയുള്ള എല്ലാ കുട്ടികളും വോട്ടര്‍മാരായെത്തിയ തെരഞ്ഞെടുപ്പില്‍ സ്കൂള്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, സ്പീക്കര്‍ സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സ്കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് നാലും ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്തേക്ക് അ‍ഞ്ചും സ്പീക്കര്‍ സ്ഥാനത്തേക്ക് എട്ടും സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. കുട്ടികള്‍ തന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചത്








    ഉച്ചക്ക് രണ്ടുമണിക്ക് ഹെഡ്മാസ്റ്റര്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കാര്‍ത്തിക സ്കൂള്‍ ലീഡറായും അഞ്ജന ഡപ്യൂട്ടി ലീഡറായും സായന്ത് സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധികളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. കുട്ടികള്‍ക്ക് ജനാധിപത്യ നടപടിക്രമങ്ങള്‍ പരിചയപ്പെടാന്‍ ഏറെ സഹായകരമായിരുന്നു പ്രവര്‍ത്തനങ്ങള്‍.

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പ്



   ജനാധിപത്യത്തിന്റെ രീതികള്‍ പരിചയപ്പെടുന്നതിന്റെ ഭാഗമായി ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പ് നടന്നു. ആറാം തരം എ യില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് പുതിയ അനുഭവമായിരുന്നു. മുഹമ്മദ് സജാദ് ക്ലാസ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.  ശ്രീ.അജ്മല്‍ മാഷ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.




ജനസംഖ്യാദിനം



   ലോകജനസംഖ്യ 500 കോടി തികഞ്ഞ 1987 ജൂലൈ 11 ന്റെ സ്മരണക്കായി ജനസംഖ്യപ്പെരുപ്പത്തെക്കുറിച്ചും അതുണ്ടാക്കുന്ന പ്രശ്നങ്ങലെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി 1989 മുതല്‍ ജനസംഖ്യാദിനം ആചരിച്ചു വരുന്നു. ജനസംഖ്യാദിനത്തിന്റെ ഭാഗമായി വിദ്യാലയത്തില്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പ്രഭാഷണം, ചുമര്‍പത്രികകള്‍, ശേഖരണങ്ങള്‍, ജനസംഖ്യാക്വിസ് എന്നിവ നടത്തി. ക്വിസില്‍ കാര്‍ത്തിക ഒന്നാം സ്ഥാനവും നിരന്‍ചന്ദ് രണ്ടാം സ്ഥാനവും നേടി.

ബഷീര്‍ അനുസ്മരണം

   


   മലയാളത്തിന്റെ പ്രിയ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ ചരമദിനം സമുചിതമായി വിദ്യാലയത്തില്‍ ആചരിച്ചു. ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, ക്വിസ്, സിനിമാ പ്രദര്‍ശനം (ഒരു മനുഷ്യന്‍), അനുസ്മരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ചുമര്‍ പത്രികകളും ക്ലാസുകളില്‍ രൂപം കൊണ്ടു




ഇനി ബഷീറിനെപ്പറ്റി ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

     1908 ജനുവരി 21-ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍പ്പെടുന്ന തലയോലപ്പറമ്പില്‍ ജനിച്ചു. സാമാന്യവിദ്യാഭ്യാസം നേടിയശേഷം നാടുവിട്ട് കോഴിക്കോട്ടെത്തി. സാമാന്യവിദ്യാഭ്യാസം നേടിയശേഷം നാടുവിട്ട് കോഴിക്കോട്ടെത്തി. അവിടെവെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ടു. പലതവണ ജയില്‍വാസമനുഭവിച്ചു. പ്രേമലേഖനം, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേര്‍ണ്ടാര്‍ന്നു, ശബ്ദങ്ങള്‍, മാന്ത്രികപ്പൂച്ച,. ആനവാരിയും പൊന്‍കുരിശും, താരാ സ്‌പെഷ്യല്‍, മതിലുകള്‍, ജീവിത നിഴല്‍പ്പാടുകള്‍, അനുരാഗത്തിന്റെ ദിനങ്ങള്‍ മുതലായവ പ്രധാന നോവലുകളാണ്. വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ശിങ്കിടി മുങ്കന്‍ തുടങ്ങി നിരവധി ചെറുകഥകള്‍ രചിച്ചു. ബഷീര്‍ എഴുതിയ നാടകമാണ് കഥാബീജം. 'ഓര്‍മയുടെ അറകള്‍' അദ്ദേഹത്തിന്റെ ആത്മകഥയാണ്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് ബഷീറിനെ ശക്തനായ കഥാകാരനാക്കിയത്. 1994 ജൂലായ് അഞ്ചാം തീയതി മഹാനായ ആ കാഥികന്‍ കഥാവശേഷനായി.

Tuesday, 4 July 2017

മാഡംക്യൂറി അനുസ്മരണം

       

      ശാസ്ത്രത്തിനായ ജീവിതം സമര്‍പ്പിച്ച മാഡംക്യൂറിയുടെ ചരമദിനമായ ജൂലൈ 4 ന് വിദ്യാലയം എക്കാലത്തെയും അപൂര്‍വ്വ നേട്ടമായ, രണ്ട് ശാസ്ത്രവിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ആ അതുല്യ പ്രതിഭക്ക് പ്രത്യേക അസംബ്ലി വിളിച്ച് ചേര്‍ത്ത് ആദരാഞ്ജലികള്‍ നേര്‍ന്നു. ശാസ്ത്രക്ലബ്ബ് കണ്‍വീനര്‍മാരായ കാര്‍ത്തിക മാഡംക്യൂറി അനുസ്മരണവും സായന്ത് പരീക്ഷണവും അവതരിപ്പിച്ചു. ചടങ്ങില്‍ വെച്ച് പരിസര ദിനത്തോട് അനുബന്ധിച്ച് നടത്തിയ ബാഡ്ജ് നിര്‍മ്മാണ ജേതാക്കള്‍ക്കുള്ള സമ്മാന വിതരണവും നടത്തി.




        റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ ഭരണ പ്രദേശമായിരുന്ന പോളണ്ടിലെ വാഴ്സയില്‍ 1867 നവംബര്‍ ഏഴിനാണ് മേരി ജനിച്ചത്. അധ്യാപക ദമ്പതികളായ വ്ളാഡിസ്ളാവ് സ്കോഡോവ്സ്കയുടെയും വ്ളാഡിസ്ളാവിന്‍െറയും അഞ്ചു മക്കളില്‍ ഇളയവളായിരുന്നു മേരി. മേരിയുടെ ശരിയായ പേര് മേരി സ്ക്ളോഡോവ്സ്കി എന്നായിരുന്നു. ദുരിതങ്ങള്‍നിറഞ്ഞ ബാല്യമായിരുന്നു മേരിക്ക് താങ്ങേണ്ടിവന്നത്. മേരിക്ക് 12 വയസ്സുള്ളപ്പോള്‍ അമ്മയും രണ്ടുവര്‍ഷം കഴിഞ്ഞ് മൂത്ത സഹോദരി സോഫിയയും ക്ഷയരോഗംമൂലം മരിച്ചു. തുച്ഛവരുമാനം മാത്രമുള്ള കുടുംബം ജീവിക്കാന്‍ ഏറെ പണിപ്പെട്ടു. . 16 ാമത്തെ   വയസ്സില്‍ സ്വര്‍ണമെഡല്‍ നേടി അവള്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫിസിക്സ് അധ്യാപകനായ തന്‍െറ പിതാവിന്‍െറ കണ്ണാടി അലമാരയിലെ പരീക്ഷണ ഉപകരണങ്ങള്‍ അവളെ ഒത്തിരി സ്വാധീനിച്ചു. അച്ഛനൊപ്പം പല രാസപരീക്ഷണങ്ങളിലും അവള്‍ പങ്കാളിയായി. ചേച്ചി ബ്രോണി പാരിസില്‍ മെഡിസിന്‍ പഠിക്കാന്‍ പോയി. പോളണ്ടിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടിയതിന്‍െറപേരില്‍ മേരിയുടെ പിതാവിന് ജോലി നഷ്ടമായി. ആയയായും വീട്ടുജോലിക്കാരിയായും ട്യൂഷന്‍ ടീച്ചറായുമൊക്കെ ജോലിചെയ്തു. അങ്ങനെ നാലുവര്‍ഷം കഷ്ടപ്പെട്ട് പണിയെടുത്ത് ചേച്ചിക്ക് പണമയച്ചു. അതിനിടെ, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. അന്നാട്ടില്‍ അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്ന പോളിഷ് ഭാഷ പ്രചരിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. രഹസ്യമായി നടത്തിയിരുന്ന ‘ഫ്ളെയിങ് സര്‍വകലാശാല’യില്‍ മേരി പഠനവും നടത്തി. അണ്ടര്‍ ഗ്രൗണ്ട് കോളജ് പഠനത്തിലൂടെ ഡിഗ്രിയും നേടി.

     1894ല്‍ സോര്‍ബോ സര്‍വകലാശാലയിലെ പഠനകാലത്താണ് പിയറിയെ പരിചയപ്പെടുന്നത്. പിസോഇലക്ട്രിക് പ്രഭാവത്തിന്‍െറ കണ്ടുപിടിത്തത്തോടെ ശാസ്ത്രലോകത്ത് പ്രശസ്തനായിരുന്നു അദ്ദേഹം. മേരി തന്‍െറ കൊച്ചുപരീക്ഷണശാലയില്‍ പരീക്ഷണങ്ങളുമായി കഴിയവേ, 1895 ജൂലൈയില്‍ പിയറി ക്യൂറി മേരിയെ വിവാഹംകഴിച്ചു. അങ്ങനെ മേരി സ്ക്ലോഡോവ്സ്കി മേരി ക്യൂറ് (മാഡം ക്യൂറി)യായി മാറി. വിവാഹശേഷം പിയറിയും ഗവേഷണത്തില്‍ പങ്കുചേര്‍ന്നു. കൈക്കുഞ്ഞിനെ എടുത്തുകൊണ്ട് മേരി രാപ്പകല്‍ ഗവേഷണം നടത്തി. 1896ല്‍ തികച്ചും യാദൃച്ഛികമായാണ് ഹെന്‍റിബെക്വറല്‍ (മേരിയുടെ ഗൈഡ്) യുറേനിയം ധാതുവായ പിച്ച്ടെന്‍ഡില്‍നിന്നുള്ള വികിരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തല്‍ നടത്തിയത്. ഇതില്‍ ആകൃഷ്ടയായ ക്യൂറിമാര്‍ ഈ പ്രതിഭാസത്തിന് ‘റേഡിയോ ആക്ടിവിറ്റി’ എന്ന പേരുനല്‍കി. പിച്ച്ടെന്‍ഡില്‍ യുറേനിയത്തെ കൂടാതെ വേറെയും റേഡിയോ ആക്ടിവ് മൂലകങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ക്യൂറിമാര്‍ അത് കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. അക്ഷീണമായ പരിശ്രമത്തിന്‍െറ ഫലമായി 1898ല്‍ പുതിയൊരു മൂലകത്തെ പിച്ച്ടെന്‍ഡില്‍നിന്ന് അവര്‍ കണ്ടെത്തി. മേരിക്യൂറി തന്‍െറ ജന്മനാടിന്‍െറ നാമം ചേര്‍ത്ത് ‘പൊളോണിയം’ എന്ന പേരുനല്‍കി.


       ലോകത്തില്‍ ആദ്യവും ഒരുപക്ഷേ, അവസാനവുമായി രണ്ടു ശാസ്ത്രവിഷയങ്ങള്‍ക്ക് നൊബേല്‍ സമ്മാനം നേടിയ വനിതയാണ് മാഡം ക്യൂറി. 1903ല്‍ ഫിസിക്സിനുള്ള നൊബേല്‍ സമ്മാനം മേരിയും ഭര്‍ത്താവ് പിയറിയും മേരിയുടെ ഗൈഡ് ഹെന്‍റി ബെക്വറലും പങ്കുവെച്ചു. 1911ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മാഡം ക്യൂറിയെ തേടിയെത്തി. റേഡിയത്തിന്‍െറ കണ്ടുപിടിത്തത്തിനാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.  കോടിക്കണക്കിന് രൂപ സമ്പാദിക്കാമായിരുന്ന ക്യൂറി ദയയുടെ ലോഹമാണ് റേഡിയം എന്നുപറഞ്ഞുകൊണ്ട് തന്റെ കണ്ടുപിടുത്തം പേറ്റന്റു ചെയ്യാന്‍ വിസമ്മതിക്കുകയാണുണ്ടായത്. ഇവിടംകൊണ്ടുംതീരുന്നില്ല ക്യൂറികുടുംബത്തിലെ നൊബേല്‍ വിശേഷങ്ങള്‍. ക്യൂറിയുടെ മൂത്തമകളായ ഐറിന്‍ ജൂലിയോ ക്യൂറിയും ഐറിന്‍െറ ഭര്‍ത്താവ് ഫ്രെഡറിക് ജൂലിയോ ക്യൂറിയുമാണ് 1935ല്‍ രസതന്ത്ര നൊബേലിന് അര്‍ഹരായത്. പുതിയ റേഡിയോ ആക്ടിവ് മൂലകങ്ങളുടെ സംയോജിപ്പിക്കലിനാണ് അവര്‍ക്ക് നൊബേല്‍ പുരസ്കാരം നല്‍കിയത്. ഒട്ടനവധി പുരസ്കാരങ്ങളും ബഹുമതികളും പിന്നീട്മേരിക്ക് ലഭിക്കുകയുണ്ടായി.

      റേഡിയോ ആക്ടിവ് മൂലകങ്ങള്‍ ഉപയോഗിച്ച് അര്‍ബുദചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യപരീക്ഷണങ്ങള്‍ നടത്തിയതും മാഡം ക്യൂറിയാണ്. പാരിസിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും വാഴ്സയിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചതും മേരിക്യൂറി തന്നെ. ഒന്നാം ലോകയുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടി ‘റേഡിയോളജി’സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനും ക്യൂറി സജ്ജമാക്കി.

     അര്‍ബുദം രോഗത്തിനുള്ള ചികിത്സയില്‍ നിര്‍ണ്ണായകമായ റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിച്ച   മേരി ക്യൂറി പരീക്ഷണങ്ങളുടെ ഭാഗമായി വര്‍ഷങ്ങളോളം റേഡിയേഷന്‍ ഏറ്റതുമൂലമുണ്ടായ അപ്ലാസ്റ്റിക് അനീമിയ മൂലമാണ് 1934 ജൂലൈ 04 നാണ് മേരി ക്യൂറി ലോകത്തോട് വിട പറഞ്ഞത്.